നിറംകെട്ട സ്വപ്നങ്ങളിൽ ചായം പൂശുന്നവൻ (The one who paints colourless dreams )
2021 മേയ് 26, ബുധനാഴ്‌ച
2021 മേയ് 14, വെള്ളിയാഴ്‌ച
സ്വരക്കൂട്
2021 മേയ് 9, ഞായറാഴ്‌ച
മുറിവുകൾ
2021 ഏപ്രിൽ 26, തിങ്കളാഴ്‌ച
2021 ഏപ്രിൽ 23, വെള്ളിയാഴ്‌ച
നുറുങ്ങുകൾ
*തടവറ*
✍🏽സുനിൽരാജ്സത്യ
പ്രണയം അതിരുകളില്ലാത്ത
ഭൂമിയാണ്.
ഹൃദയം വിലങ്ങുകൾ ഇല്ലാത്ത
കുറ്റവാളിയും.
പക്ഷേ,
പ്രണയത്തടവിൽനിന്ന്
ഹൃദയത്തിന് മോചനമില്ല!!
*ലിപികൾ
നാവു വരണ്ട തൂലികയിൽ
അക്ഷരങ്ങൾ ഒളിച്ചപ്പോൾ
കവിതകൾ തേങ്ങി
പിന്നെ,
പ്രണയംപാടിയ ചാറ്റൽമഴയിൽ
ഒരുതുള്ളി തൊട്ട്
മങ്ങിയ ലിപികൾ കുറിച്ചു.
*ഹൗസ് വൈഫ്*
ഉദ്യോഗമില്ലവൾക്കീ ഗൃഹം തന്നിലെ-
ഉദയാസ്തമയങ്ങൾക്കു കൂട്ടുകാരി!!
ഉണർന്നാലുറങ്ങും വരെയുള്ള നേരമോ
അവളാ കുടുംബത്തിൽ വേലക്കാരി!!
*രാനിദ്ര*
കാർമുകിൽമുടികളുലച്ചു, രാവ്-
നക്ഷത്ര കണ്ണാലെന്നെ നോക്കി.
ചന്ദ്രിക ചുണ്ടിൽ ചിരിച്ചു. ഞാൻ
ഒരു സ്വപ്നവലാകയായി ചിലച്ചു.
മെല്ലെ, ഉറക്കത്തിലേക്ക് പറന്നു!!
*ഭാവനകൾ*
പർണ്ണ കുടീരത്തിൽ
പതുങ്ങി നിന്ന പേടമാനോ നീ
കർണപുടത്തിൽ കവിത
പാടിയ ഗാനകോകിലമോ...?!
-ഏതോ കൽപ്പനാലോകത്തു
മയങ്ങി നിൽക്കുന്നു ഞാൻ....
*വിജയം*
പദങ്ങളൂന്നി നിൽക്കും മണ്ണിൽ
പതാക പാറിടും!
പക പുകയുന്ന ഹൃത്തിന്നുള്ളിൽ
തീജ്വാലയാളിടും!!
*മഹിമ*
ചെറിയ കണ്ണുകൾ വലിയ
ലോകത്തേക്ക് നടത്തുമ്പോൾ,
വലിയ ചിന്തകൾ
എളിമയിലേക്ക് നയിക്കുന്നു!!
*രചനകൾ*
ചിന്തകൾ കോർത്തെടുത്താൽ
തത്വചിന്ത!
ഭാവനകൾ കോർത്തെടുത്താൽ
കാവ്യമാല!
*ഫോക്കസ്*
ചിത്രഗ്രാഹി നിന്നെ പകർത്തിയ,
ഛായാചിത്രം മാഞ്ഞിട്ടും, മമ-
മിഴിയാലെന്നുള്ളിൽ പതിപ്പിച്ച
മധുചിത്രം മങ്ങാതിരിപ്പുണ്ടിപ്പോഴും;
നീയെവിടെയാണെങ്കിലും!!?
*കാവ്*
വിഷക്കാറ്റുകൾ തളർന്നുറങ്ങുന്ന
നിഗൂഢസ്ഥലി.
ഊഷരതകളിലേക്ക് കുളിർധമനി
പടർത്തുന്ന ജലകോശം.
പുളഞ്ഞുയർന്നു കൊത്തുന്ന
മോഹങ്ങളുടെ കാവൽക്കൂട്.
അന്തിത്തിരി നാളത്തിൽ
നാമം ചൊല്ലുന്ന മുത്തശ്ശി!!
*ഓടക്കുഴൽ*
കരിവണ്ടുകൾ
നെഞ്ചു തുളച്ച
മുളന്തണ്ടുകളിൽ-
കാറ്റ് സ്വാന്ത്വനമായപ്പോൾ തേങ്ങലുകളുണർന്നു...!
കാട്ടരുവിയുടെ
ശ്രുതിയിൽ അതിനിണചേരാൻ
കണ്ണന്റെ ചുംബനം ദാഹിച്ചു..!!
*ഭൗമദിനം*
ഉറങ്ങുമ്പോഴും നമ്മെ-
മറിയാതെ കാക്കുന്ന,
ഉരുളുന്ന ഭൂമിയ്ക്ക് -
കരുതൽവേണം...!!
2021 ഏപ്രിൽ 7, ബുധനാഴ്‌ച
സ്വപ്നങ്ങൾ നിറഞ്ഞ തൂലിക
ചാറ്റൽമഴ, മണ്ണിൽ നീറി മരിക്കുന്ന-
കുംഭക്കൊടുംചൂട് വേവുന്ന,
സന്ധ്യ പോൽ,
നിന്നോർമ്മ പെയ്തുപോ,യെന്നിൽ
പടരാതെ-
ഒട്ടുമേ തങ്ങാതെ മാഞ്ഞുപോയി!
സാന്ധ്യഗസലുകൾ ചൊല്ലിയീസാഗര-
നീല ഞൊറിത്തിര
പ്രണയം നുരയ്ക്കവേ,
മണ്ണ് തുളച്ചുള്ളിൽ മാഞ്ഞുപോകും,
ചെറു-
ഞണ്ടുപോൽ
ഞാനുമെന്നുള്ളിലേക്കാണ്ടുപോയ്..!
കനകമായാലും
കനലിലുരുകുമെന്നേതോ-
കടൽകിളി അറിവ് പാടി.
കരളലിവില്ലാതെ
കനകമണിഞ്ഞിട്ടു, കാര്യമെന്തെന്നെന്റെ
മറുമൊഴിയും.
നാക്ക്, തളരാതെ വായിലുണ്ടെങ്കിലോ,
വാക്കുകൾക്കാണോ നമുക്ക് പഞ്ഞം?!
സ്മൃതികൾ തരംപോലെ
അണിഞ്ഞു വരും
ചിലർ-
തത്ത്വവിചാരങ്ങൾ പങ്കുവയ്ക്കും!!
ഉറവ വറ്റുന്നൊരെൻ ഹൃദയ ജലാശയം-
നിറയുവാൻ നിന്റെ പ്രണയം വേണം.
കവിതേ,അതിനല്ലേ എന്നുടെ തൂലിക-
കനവു നിറച്ചിങ്ങു കാത്തിരിപ്പൂ.
-സുനിൽരാജ്സത്യ
2021 മാർച്ച് 27, ശനിയാഴ്‌ച
ഉറവ
ജനവിധി
മേഘങ്ങൾ ഇരമ്പുന്നു,
നാഗങ്ങൾ ഇഴയുന്നു,
ഘോരാട്ടഹാസങ്ങൾ-
എങ്ങും മുഴങ്ങുന്നു!
ഭീതിയാൽ മാനവൻ-
മൗനം കുടിക്കുന്നു,
ഭാരം ചുമക്കുവോർ-
കാൽ തളർന്നിരിക്കുന്നു!
ശൂന്യം, വിമൂകം-
രാജപുരിക്കകം!
രാജസിംഹാസനം-
ഭദ്രമാം വിശ്രമം!!
കൂപ്പിവന്നൂ, കൈകൾ-
വാക്കിലോ തേൻ തൂവി,
നോക്കിലെ പുണ്യവാൻ
ചാക്കിലാക്കും!!
ചാക്കിലായിപ്പോയാൽ
നോക്കേണ്ട പിന്നഞ്ചു-
കൊല്ലം, ശവം സമം-
നിത്യനിദ്ര!!
-സുനിൽരാജ്സത്യ
2021 മാർച്ച് 2, ചൊവ്വാഴ്ച
പൂർണ്ണത്രയീശൻ
✍🏽സുനിൽരാജ്സത്യ
മാനവസംസ്കൃതിയെ രൂപപ്പെടുത്തുന്നതിൽ ക്ഷേത്രങ്ങൾ വഹിച്ച പങ്കിനെ കുറച്ചു കാണുന്നത് ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങളിൽ പെടുന്ന കാര്യമായിത്തീർന്നിരിക്കന്നു.
ആ രാഷ്ട്രീയത്തെ മൗഢ്യചിന്താഗതികളായിട്ടാണ് വിശ്വാസികളും ആചാര സംരക്ഷകരും കരുതിപ്പോരുന്നത്.
രാജഭരണം അസ്തമിച്ചെങ്കിലും, അവയുടെ തിരുശേഷിപ്പുകൾ ചെറുതായെങ്കിലും നിലനിൽക്കുന്ന ഒരു നഗരമാണ് തൃപ്പൂണിത്തുറ!
ഭാരതത്തിലെ തന്നെ മഹാക്ഷേത്രങ്ങളിലൊന്ന്ഈമണ്ണിൽ ആയതിനാൽ മഹാപുണ്യവാന്മാരത്രേ ഈ ദേശക്കാർ!
ഒട്ടനവധി വലുതും ചെറുതുമായ ക്ഷേത്രങ്ങളെ കൊണ്ട് അനുഗ്രഹീതമായ ഇവിടം ''ക്ഷേത്രനഗരി'' എന്ന പേരിൽ കൂടി അറിയപ്പെടുന്നു.
ഒരു സാധു ബ്രാഹ്മണന്റെ ഉണ്ണികളുടെ ജീവൻ രക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രാണത്യാഗത്തിനൊരുങ്ങിയ പാർത്ഥനെ, ഭഗവാൻ ശ്രീകൃഷ്ണൻ വൈകുണ്ഠ നാഥന്റെയരികിൽ കൊണ്ടുവരികയും, അനന്ത സിംഹാസനത്തിൽ ശ്രീയോടും ഭൂമിയോടുമൊപ്പം ബ്രാഹ്മണ സന്തതികളെ പരിലാളിച്ചു കൊണ്ടിരിക്കുന്ന കാഴ്ച കണ്ടു പാർത്ഥൻ അത്ഭുതസ്തബ്ധനാവുകയും ചെയ്തു.
ബ്രാഹ്മണ കുട്ടികളെ, പാർത്ഥനെ തിരിച്ചേൽപ്പിച്ച ശേഷം, ഏതു രൂപത്തിൽ ആണോ വൈകുണ്ഠേശൻ ഇരുന്നിരുന്നത് അതേ രൂപത്തിൽ തന്റെ അഞ്ജന വിഗ്രഹം ഉണ്ടാക്കുകയും കൃഷ്ണാർജുന്മാരെ ഏൽപ്പിക്കുകയും ചെയ്തു.
ആ വിഗ്രഹം ശ്രീകൃഷ്ണന്റെ സാന്നിധ്യത്തിൽ പൂർണ്ണാ നദീതീരത്തുള്ള ഈ പുണ്യഭൂമിയിൽ അർജ്ജുനനൻ പ്രതിഷ്ഠിക്കുകയും ചെയ്തതായാണ്, പൂർണ്ണത്രയീശ ക്ഷേത്രൈതിഹ്യം.
ഇത്, കലിയുഗം തുടങ്ങി 51ാം ദിവസമായിരുന്നുവത്രേ.
അനന്തഫണക്കുടക്കീഴിൽ, അനന്താസനത്തിൽ പാലാഴി മദ്ധ്യത്തിൽ ഇരുവശങ്ങളിലും ഭൂമിയും, ലക്ഷ്മീദേവിയോടുമൊപ്പം ശ്രീലകത്ത് വാഴുന്നതായാണ് ഇവിടുത്തെ സങ്കല്പം.
കൊച്ചി രാജകുടുംബത്തിന്റെ കീഴിലുണ്ടായിരുന്ന ഈ ക്ഷേത്രം കൊച്ചി ദേവസ്വം ബോർഡാണ് ഭരിക്കുന്നത്.
ക്ഷേത്രചൈതന്യ വർധനയ്ക്ക് 5 പ്രധാന കാര്യങ്ങളാണ് പറയുന്നത്. 'ആചാര്യനിഷ്ഠ'കളാണ് പരമപ്രധാനം.
അതുകഴിഞ്ഞാൽ 'വേദോപാസന'. 'നിയമം', 'ഉത്സവം', 'അന്നദാനം', ഇവയാണ് മറ്റു മൂന്നു കാര്യങ്ങൾ.
ഈ അഞ്ചു കാര്യങ്ങളും ഈ ക്ഷേത്രത്തെ സംബന്ധിച്ച് അതിഗംഭീരമായി നടന്നുവരുന്നു.
ഉത്സവ പെരുമയുടെ കാര്യത്തിലും പൂർണത്രയീശ ക്ഷേത്രം ഉയർന്നുതന്നെ നിൽക്കുന്നു.
ബഹു കേമന്മാരായ കലാകാരന്മാരെ അണിനിരത്തി കൊണ്ട്, ക്ഷേത്രകലകൾക്ക് തന്നെ പ്രാധാന്യം നൽകിയുള്ള
പരിപാടികളാണെല്ലാംതന്നെ.
പഞ്ചവാദ്യവും തായമ്പകയും അരങ്ങേറുന്ന നടപ്പുരയിലും, ആനക്കൊട്ടിലിലും തിങ്ങിനിറയുന്ന മേളഭ്രാന്തന്മാരുടെ ആവേശം കണ്ടറിയേണ്ടതൊന്നു തന്നെയാണ്.
ഉത്സവത്തിന് 15 ആനകൾ 15 പഞ്ചാരികൾ ഉന്നതനിലവാരമുള്ള കഥകളിയും സംഗീതക്കച്ചേരിയും...ഓട്ടൻതുള്ളൽ...ഇങ്ങനെ നിരവധി...!!
ഈ ക്ഷേത്രപ്പെരുമ വർണ്ണിക്കാൻ, ഈയുള്ളവന്റെ തൂലികയ്ക്ക് പ്രാപ്തിപോരാതെവരും.
ഈ തിരുനടയണഞ്ഞ്,തൊഴുതുനേടുന്ന സംതൃപ്തിയോ, പുണ്യമോ കേവലനാമെന്റെ ലിഖിതത്തിനു പകരാനാവില്ല, സത്യം.!
സാംസ്കാരിക പൈതൃകനഗരമെന്ന് വിശേഷിപ്പിക്കാവുന്ന തൃപ്പൂണിത്തുറയിൽ, RLV കോളേജ്, സംസ്കൃതകോളേജ്, ആയുർവ്വേദകോളേജ്, ഹിൽപാലസ് ചരിത്രമ്യൂസിയം, ഓയിൽ റിഫൈനറി....കൂടാതെ, കഥകളിക്ലബ്ബ്, സംഗീതസഭ, കൂടിയാട്ടകേന്ദ്രം...ഇവയുടെ പ്രവർത്തനങ്ങളും സജീവമാണ്.
കൊച്ചിമെട്രോയുടെ വരവ് തൃപ്പൂണിത്തുറ തൊട്ടസ്ഥിതിക്ക്, ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഈ ക്ഷേത്രത്തിന് കഴിഞ്ഞേക്കും.
2021 ഫെബ്രുവരി 15, തിങ്കളാഴ്‌ച
ഭാര്യ
നിന്റെ വിരലുകൾ-
അവളുടെ ഉടലിലുരയണം.
നിന്റെ വാക്കുകൾ അവളുടെ
കാതിലൊഴുകണം.
നിന്റെ ആലിംഗനത്തിൽ അവളുടെ
മാറിടം ചുരത്തണം !!
നീയൊരു ഗുമസ്തനാവാം.
തുരുമ്പിച്ച ടൈപ്പ്റൈറ്ററുകളുടെ
ഘർഷണമുള്ള അക്ഷരക്കട്ടകൾ
അമർത്തിവിടുന്ന വിരലുകളാലെ,
അവളിൽ അനുഭൂതി പകരുക.
വീട്ടിൽ,
നിന്റെ കരങ്ങളും നോട്ടങ്ങളും വാക്കുകളും തരളമായിരിക്കട്ടെ!!
നീയൊരു ഡ്രൈവറാകാം നിന്റെ ജോലിയുടെ ആയാസത്തിൽ ക്ഷീണിച്ചു തളരാം!
പക്ഷേ നിന്നെ കാത്തിരിക്കുന്ന,
നിനക്കറിയാത്ത,
നിനക്ക് വേണ്ടിയുള്ള ജോലിചെയ്യുന്ന-
അവളെ കരതലംനീട്ടി പുണരുക.
ഒരു നല്ല വാക്ക് കാതിൽ തിരുകുക..!
നീയൊരു കൂലിപ്പണിക്കാരൻ ആവാം നിത്യവേതനത്തിന് അധ്വാനിച്ചവൻ.
വേർപ്പുറഞ്ഞ്, മൺപറ്റിയിരിക്കാം... പക്ഷേ, ആ വേർപ്പിൻ ചൂരിൽ
മുഖം ചേർത്തിരിക്കാൻ കൊതിക്കുന്നവളാണ് വീട്ടിൽ!
നീ കുടിച്ച കള്ളിൻമണം ചേർത്ത്-
ഒരുമ്മ നൽകിയാൽ മതിയവൾക്ക് !!
സ്വർണ്ണവും, തേനും കൊതിക്കാത്തവൾ !!
നീയൊരു കവിയാണല്ലേ..
വികാരങ്ങളെ ചിലമ്പണിയിക്കുന്നവൻ...?
നിന്റെ തൂലികയിൽ തുളുമ്പുന്ന പ്രണയവും,മോഹവും
അവൾക്കു നീ നൽകുമെന്നറിയാം.
നിനക്കല്ലാതെ മറ്റാർക്കതിന് കഴിയും?! അതും മറ്റൊരാൾ പറയാതെ...!
എങ്കിലും പറയട്ടെ,
അവൾ കാത്തിരിക്കുന്നുണ്ട്
ഒരു നല്ല വാക്ക്, ഒരു നല്ല നോക്ക്,
ഒരുകൊച്ചാലിംഗനം...
മാത്രം മതി!!
-സുനിൽരാജ്സത്യ
2021 ഫെബ്രുവരി 2, ചൊവ്വാഴ്ച
അവാർഡിലെ അലോസരങ്ങൾ..!!
''സമ്മാനിക്കു''ക അല്ലെങ്കിൽ ''നൽകു''ക എന്നതിന്റെ അർത്ഥം മറന്നു പോയവരാണോ, സാംസ്കാരിക കേരളത്തിന്റെ നായകസ്ഥാനത്തുള്ളവർ?!
നിരത്തിവച്ച ഫലകങ്ങളും പേരെഴുതിവച്ച പണക്കിഴികളും ഏന്തിവന്നെടുത്തു കൊണ്ടു പോകുന്നത് കണ്ടാൽ പണ്ടുകാലത്തെ വരേണ്യരുടെ തറവാട്ടുമുറ്റത്ത് വന്ന് ദാനം വാങ്ങുന്ന ''അടിയാളു''ടെ അവസ്ഥയാണ് ഓർമ്മവരുന്നത്!!
(ജന്മിത്തത്തിനെതിരെ നാഴികയ്ക്കു നാൽപ്പതുവട്ടം മുദ്രാവാക്യം ജപിക്കുന്നവരുടെ ഭരണകാലം കൂടിയാണിതെന്ന് മറന്നൂടാ..!!)
ഒരുവന്റെ സർഗ്ഗ പ്രതിഭയാണ്, അവനംഗീകരിക്കപ്പെടാൻ കാരണം!
എന്നാൽ നമ്മുടെ നാടിനെ സംബന്ധിച്ച് ചില രാഷ്ട്രീയക്കാരുടെ പാർശ്വവർത്തികളെ തിരഞ്ഞെടുക്കുന്ന ചടങ്ങാണ് അവർക്കുള്ള അംഗീകാരമായി കല്പിക്കപ്പെട്ടിട്ടുള്ളത്.
കുത്തകകളെ പരിപോഷിപ്പിക്കാനും അതിലൂടെ പാവപ്പെട്ടവന്റെ പോക്കറ്റടിക്കാനും സർക്കാർ സംവിധാനം ഒരുക്കിയിട്ടാണ് ഈ ''തൊട്ടുകൂടായ്മ'' കാണിക്കുന്നത് എന്നോർക്കുമ്പോൾ അറപ്പ് തോന്നുന്നു!!
യഥേഷ്ടം മദ്യശാലകളും സിനിമാ തീയേറ്ററുകളും തുറന്നു കൊടുത്ത ശേഷം പൊതുവേദികളിൽ വിളിച്ചുവരുത്തിയ കലാ പ്രവർത്തകരെ തീണ്ടാപ്പാടകലെ നിർത്തി മോഷ്ടാക്കളായി അവതരിപ്പിച്ച രീതി ഒട്ടുംതന്നെ നീതീകരിക്കാൻ ആവുന്നതല്ല!
കേരളത്തിന്റെ സാംസ്കാരിക തലങ്ങളിലും ''ധാർഷ്ട്യ''ത്തിന്റെ തീപ്പൊരി പറക്കുന്നതിന്റെ സൂചനയായി സംസ്ഥാന സിനിമാ അവാർഡ് ദാനത്തെ കാണേണ്ടിയിരിക്കുന്നു..!
-സുനിൽരാജ്സത്യ
കണ്ണീരുപ്പ്
കണ്ണീർ തുടയ്ക്കുക പ്രിയസഖീ നീ...
കരളുരുകുന്ന വേദനകൾ-
മറവിയുടെ കയങ്ങളിലെറിയുക.
ജീവിത പാതകൾ ബഹുദൂരം
മുന്നിലുണ്ടതിലേറെ സഞ്ചാരം ചെയ്ക വേണം!!
കവിളുകൾ, നീർച്ചാലായി മാറ്റിടൊല്ലേ...
കുടുംബവിളക്കിൻ തിരിയിതല്ലേ..?!
ഗദ്ഗദം തൂവി മൊഴിഞ്ഞിടല്ലേ...
കവിതകൾ പാടി തരേണ്ടതല്ലേ...!?
പിരിഞ്ഞതല്ലല്ലൊ നാം, രണ്ടു ദിക്കിലേക്കും-
ചരിഞ്ഞു നിൽക്കുന്ന മരങ്ങൾ മാത്രം!
പ്രണയകാറ്റോർമ്മയിൽ വീശിടുമ്പോൾ-
ശിഖരത്താൽ കെട്ടിപ്പുണർന്നിടുവോർ..!
കൊടുംവെയിൽ വന്നാലും,
പ്രളയം പടർന്നാലും,
കടപുഴകാതെ നാം നിന്നു പോകും !!
നമ്മിൽ വസന്തം വിടർത്തും ചിനപ്പുകൾ-
ഹരിത പ്രണയത്തിൻ ലാസ്യഭാവം!!
ഒരു മഴ തോരാതെ പെയ്യുന്ന രാക്കാലം-
തളരാതെ നിന്നിൽ പടർന്നിറങ്ങും.
ഇന്നു നീ വാർത്തൊരാ കണ്ണീർ ലവണങ്ങൾ
എന്നധരത്താൽ കവർന്നെടുക്കും!!
അതുവരെ പ്രിയസഖീ കരയാതിരിക്കുക..,
കണ്ണീർ തുടയ്ക്കുക...,
കരളുരുകുന്ന വേദനകൾ മറവിയുടെ
കയങ്ങളിലേക്കെറിയുക...!
സുനിൽരാജ്സത്യ
2021 ജനുവരി 31, ഞായറാഴ്‌ച
സമുദ്രത്തിലേക്ക്
ആഴമില്ലാത്തൊരു ജലപ്രവാഹം.
വെറുമൊരു കൈത്തോട്.
മാർഗ്ഗ തടസ്സങ്ങൾ ഭേദിക്കാനാകാതെ
തടഞ്ഞും, തളർന്നും പതുങ്ങിപ്പരന്നും
ചുഴിയില്ലാതെ നുരയില്ലാതെ
ഓരങ്ങളിലെ ചെറു മുളകൾക്കും
പറന്നു തളർന്ന കിളികൾക്കും
അന്നം തേടുന്ന ചെറു മൃഗങ്ങൾക്കും
കുടിനീരു നൽകി... ആരുമറിയാതെ
മെല്ലെ, ഒഴുകാതെയൊഴുകുന്നു...!!
സമുദ്രത്തിൽ എത്താൻ ഇനിയുമിനിയും
ദൂരങ്ങൾ ബാക്കി...!!
ഒഴുകണം തളരാതെ...
-സുനിൽരാജ്സത്യ
2021 ജനുവരി 24, ഞായറാഴ്‌ച
വിരഹം
കണ്ണീരൊഴുകി കാഴ്ച മങ്ങീടുമ്പോൾ-
കാത്തു നിൽക്കുന്നതും വിഫലമാകാം!
മനസ്സിലെ തീനാളം കത്തിപ്പടരുമോ,
കണ്ണീർ പൊടിപ്പുകളിറ്റു വീണാൽ?
ഒന്നും പറയാതെ, ഇന്നും വരാതെയും,
ഉള്ള പ്രതീക്ഷതൻ നാമ്പടർത്തി.
മൗനം, ചിതൽക്കൂട് പണിയുമീ യാമത്തിൽ-
ചായങ്ങൾ മാഞ്ഞ കിനാവും മാത്രം !
താളം ഇടറിയ നെഞ്ചിൻ ഇടയ്ക്കയിൽ,
ശ്രുതി ചേരില്ലൊരുവാദ്യവും .
കാറ്റു തലോടുന്ന തരുശിഖരങ്ങളിൽ -
പാട്ടുപാടാതെ കിളികളിന്നും..!!
-സുനിൽരാജ്സത്യ
2021 ജനുവരി 23, ശനിയാഴ്‌ച
സന്ധ്യ
ആകാശം, കടൽചേരും ചക്രവാളത്തിൽ,
തോണി തുഴഞ്ഞെത്തി സാന്ധ്യ സൂര്യൻ.
നീരദമാലകൾ കാവി പുതച്ചനു-
രൂപയായി ധ്യാനസദിരിനെത്തി!
തിരകളിൽ പാദം കഴുകി സൂര്യൻ,
നുര മുത്തുമാലയണിഞ്ഞു നിന്നു.
നിഴൽപക്ഷി പാറിയോരിന്ദ്രജാലം-
മിഴി കോണിലൂടെ കണ്ടുനിന്നു!!
മൗനങ്ങളിൽ യാമം മുഴുകി നിന്നു.
പ്രണയ വലാക മിഴിതുറന്നു.
കുഴൽ പാട്ടുപാടുമീ കാറ്റിന്റെ ദാഹം-
ഇഴനെയ്യും സ്വപ്നത്തിലലിഞ്ഞു ചേർന്നു!!
-സുനിൽരാജ്സത്യ
2021 ജനുവരി 9, ശനിയാഴ്‌ച
*ഇറുകെപ്പുണരുന്ന വനമുല്ല* (കവിത )
കല്പാന്തകാലം പൂത്തു കനിതരും-
കല്പതരുവല്ല, പടുമുള ഞാൻ!
പാഴ്മരമാണെന്നറിഞ്ഞിട്ടും, എന്തിന്-
വനമുല്ലേ പടരുന്നതെന്നിൽ നീയും?!
അബലമാം ശാഖിതൻ ഹരിത വിതാനത്തിൽ,
താരകം വിരിയിക്കാൻ കൊതി നിറഞ്ഞോ?!
വെയിൽവള്ളി ചുറ്റി നിൻ മേനി കരിയാതെ-
കരുതൽ മറയായി പുണരുവാനോ?
ആടിയുലഞ്ഞുപോം നല്ല കാറ്റിൽ,
വാടിത്തളരും കൊടു വെയിലിൽ.
മഴവെള്ളമിലയിൽ തങ്ങി ഭാരം-
താങ്ങാതെ ശിഖരങ്ങൾ അടർന്നു വീഴാം!
പടരുവാൻ ആവാതെ വളരാൻ കഴിയില്ല,
വനമുല്ല മെല്ലെ വളർന്നു പൊങ്ങി!
ഇറുകെപ്പുണർന്നു പടർന്നു നിൽക്കുമ്പോഴോ-
ഇളകാതെ നിന്നുപോയാ മരവും!!
ഓരോ ഋതുക്കളും വന്നു പകർന്നുപോയ്-
ഓരോ സുഖവും കനവുകളും.
കനികളും പൂക്കളും ആർത്തു വളർന്നതിൽ;
കാറ്റും കിളികളും തഴുകി നിന്നു!
ചുറ്റും സുഗന്ധം ഒഴുകി വന്നു !
ഇണങ്ങി കഴിഞ്ഞാൽ പടുമുളയും കല്പ-
തരു വായിതീർന്നിടുമെന്ന് സാരം.
-സുനിൽരാജ്സത്യ
മധുവിധു (കവിത )
കണ്ണീർ തുടക്കുക സഖി നീ,
എന്റെ കരംഗ്രഹിച്ച് കൂടെ നടക്കുക.
അനന്തഗഹ്വരങ്ങൾ താണ്ടണം...,
വന്യമാം ഇരുൾ ഭേദിച്ചീടണം..,
മൃഗതൃഷ്ണകളിലമ്പെയ്യണം...,
മൃത്യുഭാണ്ഡങ്ങളൊഴിക്കണം...,
മാർഗ്ഗം കെടുത്തും തീക്കടൽ
അണയ്ക്കണം!!
തുറന്നുവെച്ച ഹൃദയം മെല്ലെ ചാരുക!
മറന്ന കവിതയെ തിരിച്ചു വിളിക്കുക!!
വേർപ്പൂർന്ന് വീഴുന്ന കവിളുകളിലെന്റെ-
ചുംബനം കൊണ്ടൊരു താലിയണിയിക്കാം!!
വരണ്ട തൊണ്ടയിലെ ഇരമ്പുന്ന ഒച്ചയിൽ,
ഉള്ളിലൂറുന്ന വരികളുരച്ചിടാം.
പ്രണയം മടുക്കാത്ത കൽപനാ ലോകത്ത്-
മരണം വരെയും തളിർത്തങ്ങിരുന്നിടാം!!
-
സുനിൽരാജ്സത്യ
2021 ജനുവരി 5, ചൊവ്വാഴ്ച
അതിർത്തികൾ (കവിത )
അതിരുകൾ വേണ്ടെന്ന് ആരു ചൊന്നൂ!?
അതിരിന്റെ ലംഘനം തെറ്റുതന്നെ !!
അറിയാത്ത കാര്യത്തിന്നതിരു വേണ്ടേ?
അറിയായ്മയെന്നതിന്നറുതി വേണ്ടേ?
വീട്ടകത്തിന്നതിർ, വാതിലെങ്കിൽ-
വീട്ടു പുറത്തൊരു വേലി വേണ്ടേ ?!
പിന്നെങ്കിൽ എന്തിനാണാധാരങ്ങൾ-
ചങ്ങലക്കെന്തിന്നളന്നീടണം ?
പകലിന്നുരാവുമൊരതിരു തന്നെ,
ഇരവിനു പകലാണതിർവരമ്പ്.
അതിരുകളില്ലാതെ സാധ്യമല്ല-
മതിലുമറിയാതെ കാത്തിടേണം!
എതിരുകളില്ലെങ്കിൽ അതിഥിയാക്കാം,
അതിരു തുറന്നു വിളിച്ചിരുത്താം.
അതിഘോരം നടമാടും തിന്മകളെ-
അതിരുകടത്തണം വേഗ വേഗം !
അതിരുകടക്കാത്ത തിന്മയെല്ലാം-
ചുട്ടുകരിക്കണമിവിടെ തന്നെ !
അതിരു നാം കാക്കേണം, പതിരെല്ലാം
പോക്കേണം,
ഉതിരട്ടെ നന്മകളെന്റെ നാട്ടിൽ...!
-സുനിൽരാജ്സത്യ
ആലപ്പുരയിലെ രൂപപ്പെടാത്തവർ (കവിത )
ഇന്നത്തെയന്നം വേവിച്ചെടുക്കുവാൻ-
ഇടനെഞ്ചിലെത്തീയ്പോരാ!
ആ തീയ് രാവിലെ ഉലയിൽ പകർന്നയാൾ,
ആശകൾ മൂർച്ചകൂട്ടീടാൻ
ചുട്ടുപഴുക്കുന്ന ഓർമ്മകളിലുണ്ട്
നെഞ്ചിടിപ്പിൻ കൂടംതല്ലൽ!
ഉലയിലും നെഞ്ചിലും ഒരുമിച്ചു തീകത്തി
പ്രാണവായു തീർന്നുപോകുമോ ?!
കൽക്കരി പാത്രമെടുത്തു കൊണ്ടപ്പുറം-
കാൽചിലമ്പൊച്ചയിലെത്തി.
ഉലയൂതുവാനിരിക്കുമ്പോളവളുടെ-
ഉള്ളത്തിൽ ആശകൾ പൊള്ളി !
ഉദയാർക്കനെപ്പോലെ ഉലയിൽ-
ചുവക്കുന്ന ലോഹമാണിന്നത്തെദൈവം.
''തൂണിലും തുരുമ്പിലും പുല്ലിലും പൂവിലും ''
എന്നല്ലോ പഴമയിൽ കേൾപ്പൂ!?
ചുട്ടുപഴുത്തൊരാ ലോഹക്കഷണങ്ങൾ-
കൂടത്താൽ തല്ലിപ്പരത്തി!
ഉയിരിലെ തീയും ഉലയുടെ ചൂടും
വേർപ്പാൽ നനച്ചല്ലോ ദേഹം!
വീടിന്നുപകാരമാകുന്ന ആയുധം,
പെട്ടെന്നുതന്നെ നിരന്നു!
ചന്തയിൽ പോയി വിറ്റു കാശാക്കണം,
അരിനാഴിവാങ്ങി പോരേണം !
'ആലപ്പുര'യിലെ ചൂടും, പുകയിലും
ആരോഗ്യമെല്ലാം ക്ഷയിച്ചു.
ചുമ പൊട്ടിവീഴുമ്പോൾ ചൂടുവെള്ളം മോന്തി-
ചുവടുറപ്പിച്ചയാൾ നിൽക്കും .
പിഞ്ചുകുഞ്ഞപ്പോൾ കരയുന്ന കേട്ടതാ-
പ്രേയസി പിന്നിലേക്കോടി.
അമ്മിഞ്ഞ വറ്റാതിരിക്കുവാനെങ്കിലും,
അന്നംകരുതി വയ്ക്കേണം !
ആലയിൽ തീക്കാറ്റ് ഊതി വീണ്ടും,
അതിൽ ലോഹം തീ തിന്നു മിന്നിനിന്നു..!!
-സുനിൽരാജ്സത്യ
എന്റെ ഭൂമിക (ഗാനം )
-
ആകാശം, കടൽചേരും ചക്രവാളത്തിൽ, തോണി തുഴഞ്ഞെത്തി സാന്ധ്യ സൂര്യൻ. നീരദമാലകൾ കാവി പുതച്ചനു- രൂപയായി ധ്യാനസദിരിനെത്തി! തിരകളിൽ പാദം കഴുകി സ...
-
ചാറ്റൽമഴ, മണ്ണിൽ നീറി മരിക്കുന്ന- കുംഭക്കൊടുംചൂട് വേവുന്ന, സന്ധ്യ പോൽ, നിന്നോർമ്മ പെയ്തുപോ,യെന്നിൽ പടരാതെ- ഒട്ടുമേ ത...




















