2021, ഏപ്രിൽ 23, വെള്ളിയാഴ്‌ച

നുറുങ്ങുകൾ


  *തടവറ* 

✍🏽സുനിൽരാജ്സത്യ 

പ്രണയം അതിരുകളില്ലാത്ത 

ഭൂമിയാണ്. 

ഹൃദയം വിലങ്ങുകൾ ഇല്ലാത്ത 

കുറ്റവാളിയും. 

പക്ഷേ, 

പ്രണയത്തടവിൽനിന്ന് 

ഹൃദയത്തിന് മോചനമില്ല!!

 *ലിപികൾ

നാവു വരണ്ട തൂലികയിൽ 

അക്ഷരങ്ങൾ ഒളിച്ചപ്പോൾ 

കവിതകൾ തേങ്ങി

പിന്നെ, 

പ്രണയംപാടിയ ചാറ്റൽമഴയിൽ 

ഒരുതുള്ളി തൊട്ട് 

മങ്ങിയ ലിപികൾ കുറിച്ചു.

*ഹൗസ് വൈഫ്

ഉദ്യോഗമില്ലവൾക്കീ ഗൃഹം തന്നിലെ- 

ഉദയാസ്തമയങ്ങൾക്കു കൂട്ടുകാരി!! 

ഉണർന്നാലുറങ്ങും വരെയുള്ള നേരമോ 

അവളാ കുടുംബത്തിൽ വേലക്കാരി!!

*രാനിദ്ര* 

കാർമുകിൽമുടികളുലച്ചു, രാവ്-

നക്ഷത്ര കണ്ണാലെന്നെ നോക്കി.

ചന്ദ്രിക ചുണ്ടിൽ ചിരിച്ചു. ഞാൻ 

ഒരു സ്വപ്നവലാകയായി ചിലച്ചു.

മെല്ലെ, ഉറക്കത്തിലേക്ക് പറന്നു!!

*ഭാവനകൾ* 

 പർണ്ണ കുടീരത്തിൽ 

പതുങ്ങി നിന്ന പേടമാനോ നീ 

കർണപുടത്തിൽ കവിത 

പാടിയ ഗാനകോകിലമോ...?! 

-ഏതോ കൽപ്പനാലോകത്തു 

മയങ്ങി നിൽക്കുന്നു ഞാൻ....

*വിജയം* 

പദങ്ങളൂന്നി നിൽക്കും മണ്ണിൽ 

പതാക പാറിടും!

പക പുകയുന്ന ഹൃത്തിന്നുള്ളിൽ 

തീജ്വാലയാളിടും!!

 *മഹിമ* 

ചെറിയ കണ്ണുകൾ വലിയ 

ലോകത്തേക്ക് നടത്തുമ്പോൾ, 

വലിയ ചിന്തകൾ 

എളിമയിലേക്ക് നയിക്കുന്നു!!

 *രചനകൾ* 

ചിന്തകൾ കോർത്തെടുത്താൽ 

തത്വചിന്ത! 

ഭാവനകൾ കോർത്തെടുത്താൽ 

കാവ്യമാല!

*ഫോക്കസ്* 

ചിത്രഗ്രാഹി നിന്നെ പകർത്തിയ, 

ഛായാചിത്രം മാഞ്ഞിട്ടും, മമ- 

മിഴിയാലെന്നുള്ളിൽ പതിപ്പിച്ച 

മധുചിത്രം മങ്ങാതിരിപ്പുണ്ടിപ്പോഴും; 

നീയെവിടെയാണെങ്കിലും!!?

 *കാവ്* 

വിഷക്കാറ്റുകൾ തളർന്നുറങ്ങുന്ന 

നിഗൂഢസ്ഥലി. 

ഊഷരതകളിലേക്ക് കുളിർധമനി 

പടർത്തുന്ന ജലകോശം. 

പുളഞ്ഞുയർന്നു കൊത്തുന്ന 

മോഹങ്ങളുടെ കാവൽക്കൂട്.

അന്തിത്തിരി നാളത്തിൽ 

നാമം ചൊല്ലുന്ന മുത്തശ്ശി!!

            *ഓടക്കുഴൽ* 

കരിവണ്ടുകൾ 

നെഞ്ചു തുളച്ച

മുളന്തണ്ടുകളിൽ- 

കാറ്റ് സ്വാന്ത്വനമായപ്പോൾ തേങ്ങലുകളുണർന്നു...! 

കാട്ടരുവിയുടെ 

ശ്രുതിയിൽ അതിനിണചേരാൻ

കണ്ണന്റെ ചുംബനം ദാഹിച്ചു..!!

*ഭൗമദിനം*

ഉറങ്ങുമ്പോഴും നമ്മെ-                  

മറിയാതെ കാക്കുന്ന, 

ഉരുളുന്ന ഭൂമിയ്ക്ക് - 

കരുതൽവേണം...!!

2021, ഏപ്രിൽ 7, ബുധനാഴ്‌ച

സ്വപ്നങ്ങൾ നിറഞ്ഞ തൂലിക


 


ചാറ്റൽമഴ, മണ്ണിൽ നീറി മരിക്കുന്ന-

കുംഭക്കൊടുംചൂട് വേവുന്ന, 

സന്ധ്യ പോൽ, 

നിന്നോർമ്മ പെയ്തുപോ,യെന്നിൽ 

പടരാതെ-                  

ഒട്ടുമേ തങ്ങാതെ മാഞ്ഞുപോയി! 


സാന്ധ്യഗസലുകൾ ചൊല്ലിയീസാഗര- 

നീല ഞൊറിത്തിര 

പ്രണയം നുരയ്ക്കവേ,                  

മണ്ണ് തുളച്ചുള്ളിൽ മാഞ്ഞുപോകും, 

ചെറു- 

ഞണ്ടുപോൽ 

ഞാനുമെന്നുള്ളിലേക്കാണ്ടുപോയ്..!


കനകമായാലും 

കനലിലുരുകുമെന്നേതോ- 

കടൽകിളി അറിവ് പാടി. 

കരളലിവില്ലാതെ 

കനകമണിഞ്ഞിട്ടു, കാര്യമെന്തെന്നെന്റെ 

മറുമൊഴിയും.

നാക്ക്, തളരാതെ വായിലുണ്ടെങ്കിലോ, 

വാക്കുകൾക്കാണോ നമുക്ക് പഞ്ഞം?! 

സ്മൃതികൾ തരംപോലെ 

അണിഞ്ഞു വരും 

ചിലർ-            

തത്ത്വവിചാരങ്ങൾ പങ്കുവയ്ക്കും!! 


ഉറവ വറ്റുന്നൊരെൻ ഹൃദയ ജലാശയം- 

നിറയുവാൻ നിന്റെ പ്രണയം വേണം.

കവിതേ,അതിനല്ലേ എന്നുടെ തൂലിക- 

കനവു നിറച്ചിങ്ങു കാത്തിരിപ്പൂ.

 -സുനിൽരാജ്സത്യ