2021, ജനുവരി 5, ചൊവ്വാഴ്ച

ആലപ്പുരയിലെ രൂപപ്പെടാത്തവർ (കവിത )

 

ഇന്നത്തെയന്നം വേവിച്ചെടുക്കുവാൻ- 

ഇടനെഞ്ചിലെത്തീയ്പോരാ!  

ആ തീയ് രാവിലെ ഉലയിൽ പകർന്നയാൾ, 

ആശകൾ മൂർച്ചകൂട്ടീടാൻ 


ചുട്ടുപഴുക്കുന്ന ഓർമ്മകളിലുണ്ട്                                

നെഞ്ചിടിപ്പിൻ കൂടംതല്ലൽ! 

ഉലയിലും നെഞ്ചിലും ഒരുമിച്ചു തീകത്തി 

പ്രാണവായു തീർന്നുപോകുമോ ?!


കൽക്കരി പാത്രമെടുത്തു കൊണ്ടപ്പുറം- 

കാൽചിലമ്പൊച്ചയിലെത്തി.

ഉലയൂതുവാനിരിക്കുമ്പോളവളുടെ- 

ഉള്ളത്തിൽ ആശകൾ പൊള്ളി !


ഉദയാർക്കനെപ്പോലെ ഉലയിൽ-

ചുവക്കുന്ന ലോഹമാണിന്നത്തെദൈവം. 

''തൂണിലും തുരുമ്പിലും പുല്ലിലും പൂവിലും ''

എന്നല്ലോ പഴമയിൽ കേൾപ്പൂ!?


ചുട്ടുപഴുത്തൊരാ ലോഹക്കഷണങ്ങൾ- 

കൂടത്താൽ തല്ലിപ്പരത്തി! 

ഉയിരിലെ തീയും ഉലയുടെ ചൂടും 

വേർപ്പാൽ നനച്ചല്ലോ ദേഹം!


വീടിന്നുപകാരമാകുന്ന ആയുധം, 

പെട്ടെന്നുതന്നെ നിരന്നു! 

ചന്തയിൽ പോയി വിറ്റു കാശാക്കണം, 

അരിനാഴിവാങ്ങി പോരേണം !


'ആലപ്പുര'യിലെ ചൂടും, പുകയിലും 

ആരോഗ്യമെല്ലാം ക്ഷയിച്ചു.

ചുമ പൊട്ടിവീഴുമ്പോൾ ചൂടുവെള്ളം മോന്തി- 

ചുവടുറപ്പിച്ചയാൾ നിൽക്കും .


പിഞ്ചുകുഞ്ഞപ്പോൾ കരയുന്ന കേട്ടതാ-               

 പ്രേയസി പിന്നിലേക്കോടി. 

അമ്മിഞ്ഞ വറ്റാതിരിക്കുവാനെങ്കിലും, 

അന്നംകരുതി വയ്ക്കേണം !


ആലയിൽ തീക്കാറ്റ് ഊതി വീണ്ടും, 

അതിൽ ലോഹം തീ തിന്നു മിന്നിനിന്നു..!!

-സുനിൽരാജ്സത്യ 



1 അഭിപ്രായം: