2021, ജനുവരി 5, ചൊവ്വാഴ്ച

എന്റെ ഭൂമിക (ഗാനം )




ഈ മണ്ണുമാത്രം നമുക്കായിയുള്ളൂ, 
ഈ സംസ്കൃതി പുണ്യമുള്ളൂ..!
ഹിമവാനെ പോലെ തലയുയർത്തീടുവാൻ
ഹിന്ദുവെന്നഭിമാനംകൊള്ളൂ ..!

ഭാരതം...ഭാരതം.. ഭാരതമെന്നൊരാ-
ത്രക്ഷരി  മുഴങ്ങണമെങ്ങും. 
ഭഗവ പതാക പറത്തണമാകാശ- 
ഭംഗിയിൽ കുങ്കുമം ചാർത്താൻ!! 

നദികൾ ധമനികളാവുന്നു! 
മലകൾ മഹിമ വളർത്തുന്നു!!
മെല്ലെ വീശി പാറും കാറ്റിൽ- 
വന്ദേമാതരം കേൾക്കുന്നു!!

-സുനിൽരാജ്സത്യ

2021, ജനുവരി 4, തിങ്കളാഴ്‌ച

നീ (കവിത )

 
ഒഴുകുന്ന പുഴയായി നീ മുന്നിൽ വേണം. 
പാടുന്ന കാറ്റായി തഴുകീടണം. 
നീയെന്നും സ്വപ്നത്തിൽ വരിക വേണം.
നീയൊരു വാസരം തരിക വേണം !!

നീ തന്നെയിരവിലും കൂടെ വേണം. 
നീയെന്റെ ശയ്യയിൽ ഉറങ്ങീടണം. 
നിന്നുടെ ചുംബനം നിറം ചൂടണം .
നിന്നുടെ കൺകളിൽ രതിനീറണം!!

പാടുന്ന പാട്ടിൽ നീ വരിയാകണം. 
ആടുന്ന നൃത്തത്തിൽ ലയം നേരണം. 
എന്നുമെൻ കവിതയായ് നീ പെയ്യണം .
നീറുമെൻ കരളിന്നു കനിവാകണം!!
 

-സുനിൽരാജ്സത്യ 

2021, ജനുവരി 3, ഞായറാഴ്‌ച

പ്രിയമുള്ളവൻ, പനച്ചൂരാൻ

 "തുയിലുണർത്തുക,നീയിനി-

കാഹളധ്വനി പടർത്തുക.

തീത്തൈലമിറ്റിച്ചെൻ സിരകളിൽ,

സമരജ്ജ്വാല പടർത്തുക!

വിജയനു, മാദിവ്യശ്വാമനാം ഇടയനും-

ഇനിയും വരട്ടെയീ തേരുതെളിക്കാൻ!

കടലെടുക്കട്ടെ അന്യദേശാശയം,

ദ്വാരകാപുരം പൊന്തട്ടെ.

സാഗരത്തിരകൾ അമ്മതൻ

തൃക്കാൽ കഴുകട്ടെ!

ആകാശഗംഗയീ തേർത്തട്ടിലിറ്റട്ടെ,

ഒരു യുഗ സന്ധ്യ കൂടി പുലരട്ടെ!

ഭാരത ഭഗവദ്ധ്വജം

നീല വിൺ സ്പർശമേൽക്കട്ടെ...!"

അനിൽ പനച്ചൂരാൻ്റെ "വന്ദേ ഭാരതം" എന്ന കവിതയാണിത്.

    ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ പേരിലദ്ദേഹത്തെ ഉയർത്തിക്കാണിക്കാനുള്ള  ശ്രമങ്ങളെ തള്ളുന്നതാണീ കവിതയിലെ ചിന്താദ്ധോരണികൾ.

  
ചൊൽക്കവിതകളിലൂടെ, ഗ്രാമാന്തരങ്ങളിൽ വളർത്തിയെടുത്ത മലയാളകാവ്യസംസ്കാരം, പ്രസിദ്ധീകരണങ്ങൾ കൈനീട്ടിവാങ്ങാൻ തുടങ്ങിയത് സിനിമാപാട്ടെഴുത്തിലേക്ക് വന്നപ്പോഴാണെന്നുള്ളത്, പ്രശസ്തി വിറ്റ് കാശുനേടാനുള്ള പ്രസിദ്ധീകരണകമ്പനികളുടെ നാലാംകിട തന്ത്രമായി വിലയിരുത്തപ്പെടുന്നു !
 
അദ്ദേഹത്തെ ഒരിക്കലൊരു സംഗീതസംവിധായകനൊപ്പം പരിചയപ്പെടുകയുണ്ടായി. ജോലിക്കൊപ്പം എഴുത്തും തുടരണമെന്നും, പല എഴുത്തുകാരും ജോലിയുണ്ടെന്ന ഒഴികഴിവുകൾ പറഞ്ഞ് എഴുത്തിനെ ഉപേക്ഷിക്കാറാണ് പതിവെന്നും, സ്നേഹപൂർവ്വം ശാസിച്ചു.
പിന്നീട് ആ സൗഹാർദ്ദം തുടരുവാൻ , സാഹചര്യം ലഭിച്ചിരുന്നില്ല.

കരൾരോഗബാധിതൻ കൂടിയായിരുന്നദ്ദേഹമെന്നറിയുന്നു. മാരകമായ പ്രസ്തുത രോഗത്തിൽ നിന്ന്, കരൾമാറ്റ ശസ്‌ത്രകിയയിലൂടെ താല്കാലികാശ്വാസം നേടിയ എനിക്കറിയാം, ഈ കോവിഡ് കാലം അദ്ദേഹം കുറേക്കൂടി ജാഗ്രത പാലിക്കേണ്ടതായിരുന്നെന്ന് !

പ്രസ്ഥാനങ്ങളുടെ കൈവശപ്പെടുത്തലുകളും, ഉദ്ഘോഷണങ്ങളുമവിടെ നിൽക്കട്ടെ! ദന്തഗോപുരലാവണങ്ങളിൽ കഴിഞ്ഞിരുന്ന
മലയാളകവിതയെ, മണ്ണിന്റെ മണംകൂട്ടി നാടുനീളെ, ഉച്ചത്തിൽപാടി കവിയായിതെളിഞ്ഞവൻ,കവിയായ് വളർന്നവൻ..!
ദാ..ഇപ്പോൾ കവിയായ്ത്തന്നെ പൊലിഞ്ഞിരിക്കുന്നു.

പനച്ചൂരാൻ, താങ്കളുടെ കവിതയിലെ യൗവ്വനം ഞങ്ങളിൽനിന്നിനിയും വിട്ടുമാറിയിട്ടില്ല.

ആദരാഞ്ജലികൾ !!


സുനിൽരാജ്സത്യ 

2020, ഡിസംബർ 31, വ്യാഴാഴ്‌ച

എന്തൂട്ട് വായന..?!(ചിന്ത )



“Show me a family of readers, and I will show you the people who move the world.”– 
(“വായനക്കാരുടെ ഒരു കുടുംബത്തെ എനിക്കു പരിചയപ്പെടുത്തൂ, ലോകത്തെ ചലിപ്പിക്കുന്ന ആളുകളെ ഞാൻ കാണിച്ചുതരാം.”)   -Napoleon Bonaparte

വിവരസാങ്കേതികവിദ്യയുടെ കടന്നുകയറ്റത്തിൽ കുറച്ചുകാലത്തേക്കെങ്കിലും ജനങ്ങൾ അച്ചടിച്ച പുസ്തകങ്ങളെ അവഗണിച്ചിരുന്നു എന്നു വേണം കരുതാൻ. 

വിരൽത്തുമ്പിലെ, നിർദ്ദേശങ്ങളിൽ(commands) ലോകം മുന്നിൽ തെളിയുന്ന വിദ്യ ഉള്ളപ്പോൾ പേജുകൾ മറിച്ച് വാക്കുകളും, വാചകങ്ങളും, പരതാൻ ആർക്കാണ് താൽപര്യം!? 

എന്നാൽ പ്രസ്തുത ആവേശങ്ങൾക്ക് പിന്നാലെ പോയവർ കുറച്ചെങ്കിലും മടങ്ങിയെത്തിയിരിക്കുന്നതായാണ് പറയപ്പെടുന്നത്. 

സ്കൂളുകളിലും, കോളേജുകളിലും, മറ്റും ലൈബ്രറികൾ ആരംഭിക്കുവാൻ പി.ടി.എ യും, മറ്റു സ്ഥാപനങ്ങളും നിർലോഭമായി സഹകരിക്കുന്നു. കവലകളിൽ നിന്നും പിണങ്ങിപ്പോയ വായനശാലകൾ പുതിയ രൂപത്തിൽ അവതരിക്കുന്നു! 

ഇൻറർനെറ്റുമായി സംയോജിച്ചുള്ള ലൈബ്രറികളാണ് പുതിയ ആകർഷണം. എല്ലാത്തരം രുചികളും പരീക്ഷിക്കപ്പെടുന്ന ഇടമാണത്.

ശ്രദ്ധേയമായ മറ്റൊരു സംഗതി ഇത്രയേറെ സാഹിത്യകുതുകികളും, എഴുത്തുകാരും, മലയാളത്തിൽ ഉണ്ടെന്നുള്ളതാണ്! 
എൻ.ബി.എസ്, സാഹിത്യ സഹകരണ സംഘം.... എന്നൊക്കെയുള്ള പ്രസാധകരെ കുറിച്ചുള്ള അറിവായിരുന്നു പഴമക്കാർക്ക്. എന്നാൽ കാന്തത്തിൽ ഒട്ടിപിടിച്ചിരിക്കുന്ന ഇരുമ്പയിരുപോലെ തിങ്ങിയിരിക്കുന്നു പ്രസാധകരുടെ എണ്ണം, കേരളത്തിൽ. 

ഏതെങ്കിലും പത്ര സ്ഥാപനത്തിലെ അവഗണനയുടെ ചവറ്റുകൊട്ടയിൽ എറിയപ്പെടേണ്ടിയിരുന്ന നിരവധി കൃതികളാണ് സോഷ്യൽ മീഡിയ വഴി  വായിക്കപ്പെടുന്നത് എന്ന സത്യം മറച്ചു വയ്ക്കേണ്ട ഒന്നല്ല.

പത്രാധിപർക്ക് ഇഷ്ടപ്പെട്ടതേ മറ്റുള്ളവർ വായിക്കാവൂ എന്നൊരു ആഗോള ''പിടിവാശി സിദ്ധാന്ത''മാണ് പൊട്ടി ഒഴുകിയതിവിടെ ! 

അഭിനയിക്കുമ്പോൾ തന്നെ പ്രതികരണമറിയാമെന്ന സ്റ്റേജ് കലപോലെ തന്നെയാണ്, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെടുന്ന കൃതികൾക്കും ലഭിക്കുന്ന മറുപടികൾ.
എന്നാൽ, എഴുതപ്പെടുന്ന കൃതികളുടെ നിലവാരത്തകർച്ച സ്വയം മനസ്സിലാക്കുകയോ ഏറ്റെടുക്കുകയോ രചയിതാവ് ചെയ്യേണ്ടതുണ്ട്.

ഇവിടെ, തങ്ങൾ തെറ്റിദ്ധരിക്കപ്പെടുമോ എന്ന പേടി മൂലം ''നല്ലെഴുത്തു''കാർ ഇവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ മടിക്കുന്നുമുണ്ട്! 

ഇൻറർനെറ്റ് സാങ്കേതികവിദ്യകൊണ്ട് അറിവുകൾ നേടാൻ മാത്രമല്ല മാനസികവ്യാപാരങ്ങൾ മറ്റുള്ളവർക്കു മുമ്പിൽ പ്രതിഫലിപ്പിക്കുവാനും കഴിയുമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. 

കൂടാതെ ഓൺലൈൻ പത്രമാസികകളും മറ്റും സൗജന്യമായും, വിലയ്ക്കും, ലഭിക്കുന്ന സൗകര്യങ്ങൾ നിരവധി പേരാണ് ഉപയോഗപ്പെടുത്തുന്നത് എന്നുള്ളത് ഓൺലൈൻ പ്രസാധകർ തഴച്ചുവളരുന്നതിലൂടെ മനസ്സിലാക്കിത്തരുന്നു! 

ഏതായാലും രീതികൾ മാറുന്നുണ്ടെങ്കിലും വായനാശീലം തുടരുന്നുണ്ട് എന്നതിൽ നമുക്ക് എല്ലാവർക്കും സന്തോഷിക്കാം. എഴുത്തും, വായനയും, ചിന്തകളും വളരട്ടെ; പടർന്നു പന്തലിക്കട്ടെ.

-

സുനിൽരാജ്സത്യ

ചെമ്പരത്തിച്ചിരി (കവിത )


പത്രമെറിയുന്ന പയ്യനെ കണ്ടില്ല,

പാൽവണ്ടി വന്നോരിരമ്പലും കേട്ടില്ല! 

ചായയനത്തുവാൻ വാതകവുമില്ല;                       

വാർത്തയ്ക്കു കാതോർക്കാൻ  

വൈദ്യുതിയുമില്ല!!                                                      

നെറ്റി,ചുളിക്കേണ്ട നെറ്റുള്ള ഫോണില്ല,                   

പെറ്റമ്മയാണേ, പിശുക്കനുമല്ല ഞാൻ.              

ചെക്കന്റെ കൈയിലെ 

ഫോണൊന്ന്നോക്കിടാ-                                          

നൊക്കില്ലെനിക്കൊരു കുന്തോമറിയില്ല!!             

സ്തംഭനമന്താണ്? ചിന്തിച്ചു നിൽക്കവേ..,      

ചെമ്പരത്തിപ്പൂവ് ചാഞ്ചാടി നോക്കുന്നു.                

നൊമ്പരം ചാറുന്ന വർണ്ണവും തൂകി നീ-            

എന്തിനെൻ നെഞ്ചിലെ വേദന കൂട്ടുന്നു..?!         

ഭാഷണം ഉച്ചത്തിൽ കേൾക്കുന്നു വീഥിയിൽ,    

റിക്ഷയിൽ കൊടിപാറി പോകും വിളംബരം!      

ഭിക്ഷയ്ക്കായെൻമുന്നിൽവന്നൊ,രാളാനേരം

രോഷപ്രകടനമാണെന്നയാൾ ചൊല്ലി..!            

എന്താണ് രോഷത്തിൽ കാരണമെന്നോരോ-                

ചിന്തയിലാണ്ടു ഞാൻ നിന്നു കുറേ നേരം.           

പാത്രമനങ്ങുന്നയൊച്ച കേട്ടപ്പോഴോ,                                              

ഭാര്യയുണർന്ന കാര്യമറിഞ്ഞതും,                                                           

ചിന്തയുണർന്നതും, ചെക്കൻ മുറുത്തതും-                           

* കോളാമ്പി കൂടാതെയൊച്ച ഉണർന്നതും,              

ഒപ്പമലറി ഞാൻ രോഷം പകുത്തതും,                  

അഞ്ചു നിമിഷം യുദ്ധം നയിച്ചതും!!                                                          

@@@@@@@@@@@@

ഒരുചെറുപാത്രത്തിൽ ഇത്തിരി വെള്ളം ഞാൻ,            

വരണ്ടതൊണ്ട നനച്ചു കുടിച്ചീടവേ,    

തൊടിയിൽ തീക്കണ്ണുമായി നിൽക്കുന്നൊരാ-

ചെമ്പരത്തിപൂവ് ഞെട്ടറ്റു വീഴുന്നു..!!  

ചോരപ്പുഴയിലലച്ചു നീന്തിടുന്നു,            

ഒരു ജന്മശാപം അലിഞ്ഞു തീരും പോലെ!!                 

* കോളാമ്പി=ഉച്ചഭാഷിണി

സുനിൽരാജ്സത്യ 

മധുരപ്രണയം (കവിത )


മഞ്ഞിന്റെ തൂവൽ പറന്നിറങ്ങുംപോലെ,

മൃദുവായ് പതിയുന്നു പ്രണയം. 

പരസ്പരം മിഴി നോക്കും 

മൗനസ്വപ്നങ്ങളിൽ പൂവമ്പെയ്യും പ്രണയം! 


പുസ്തകത്താളിലെ 

അക്ഷര കൂട്ടത്തിൽ, 

നഖമുന എഴുതുന്ന പ്രണയം.

ഒറ്റയ്ക്കിരുന്നാലും കൂടൊരാളുണ്ടെന്ന 

തോന്നലിൽ തുടങ്ങുന്നു പ്രണയം!


കുളിരുള്ള ഓർമ്മകൾ 

മഴയുടെ ഈണമായി 

പെയ്തൊഴിയുന്ന പ്രണയം. 

ആകാശം ചാലിച്ച വർണ്ണ വസന്തത്തിൽ, 

മോഹങ്ങൾ മിഴി നോക്കും പ്രണയം! 


തണലുള്ളൊരാ വാകപ്പൂ മരച്ചോട്ടിലെ- 

തരളമാം കാറ്റിൽ പ്രണയം. 

ഇട വഴിത്താരയിൽ മിഴിപൂട്ടി നിൽക്കവേ, 

ചുണ്ടിൽ പകർന്നത് പ്രണയം!

മധുരം നിറഞ്ഞൊരു പ്രണയം!!

 സുനിൽരാജ്സത്യ 



2020, ഡിസംബർ 30, ബുധനാഴ്‌ച

ജനിക്കേണ്ടിയിരുന്നില്ല..! (ചിന്ത )


സൃഷ്ടിക്കപ്പെടുക.... ജന്മമെടുക്കുക... ഉത്ഭവിക്കുക..... ഇവയെല്ലാം ജനനത്തിന്റെ വകഭേദങ്ങൾ ആണല്ലോ! 

ഏറെ സന്തോഷം തരുന്ന ഒന്നാണ് ജനനം. ഓരോ ജനനത്തിന് പിന്നിലുമുള്ള നൊമ്പരങ്ങൾ ആണ് ആ സൃഷ്ടിയോട് സ്നേഹം തോന്നിക്കുന്നത്. 

അമ്മയ്ക്ക് മക്കളോട്... കവിക്ക് കവിതകളോട്... കർഷകന്  വിളകളോട് അങ്ങിനെയങ്ങിനെ....! 

ജന്മംകൊണ്ട മനുഷ്യസമൂഹം മാത്രം പരസ്പരബഹുമാനവും കടമകളും നിറവേറ്റി മുന്നോട്ടുപോകുന്നു! സസ്യഭുക്കുകളായ മൃഗങ്ങളിൽ മുലകുടി മാറും വരെയെങ്കിലും ലാളനകളും, സ്നേഹപ്രകടനങ്ങളും കാണാറുണ്ട്!

എന്നാൽ മൃഗങ്ങളിലും ക്രൂരൻ ആവാൻ മനുഷ്യന് കഴിയുമെന്ന് എത്രയോ ഉദാഹരണങ്ങൾ...!

അമ്മയെ തല്ലുന്ന മകൻ, അച്ഛനെ കൊല്ലുന്ന മകൾ, ഭാര്യ ചവിട്ടുന്ന ഭർത്താവ്.... ഇത്യാതി സംഭവങ്ങൾ നിത്യേനയെന്നോണം നാം കേട്ടുകൊണ്ടിരിക്കുന്നു! 

ജന്മം നൽകിയവരും, ജന്മം കൊണ്ടവരും തമ്മിലുള്ള ഇത്തരം അകൽച്ചകളെയും, അക്രമങ്ങളെയും പറ്റി ചിന്തിക്കുമ്പോൾ, ഐറിഷ് എഴുത്തുകാരൻ സാമുവൽ ബെക്കറ്റ് പറഞ്ഞ 'The only sin is the sin of being born' എന്ന വാചകം ഓർത്തുപോകുന്നു.

ജന്മം കൊടുത്ത ശേഷം മരണതുല്യം ജീവിച്ചിരിക്കുന്ന ഒരു സമൂഹത്തെ മറക്കാതിരിക്കുകയും, കരുതൽ നൽകുകയുമാണ് സമൂഹത്തിന് ചെയ്യാനുള്ള നല്ല കാര്യം.



സുനിൽരാജ്സത്യ