2020, ഡിസംബർ 31, വ്യാഴാഴ്‌ച

ചെമ്പരത്തിച്ചിരി (കവിത )


പത്രമെറിയുന്ന പയ്യനെ കണ്ടില്ല,

പാൽവണ്ടി വന്നോരിരമ്പലും കേട്ടില്ല! 

ചായയനത്തുവാൻ വാതകവുമില്ല;                       

വാർത്തയ്ക്കു കാതോർക്കാൻ  

വൈദ്യുതിയുമില്ല!!                                                      

നെറ്റി,ചുളിക്കേണ്ട നെറ്റുള്ള ഫോണില്ല,                   

പെറ്റമ്മയാണേ, പിശുക്കനുമല്ല ഞാൻ.              

ചെക്കന്റെ കൈയിലെ 

ഫോണൊന്ന്നോക്കിടാ-                                          

നൊക്കില്ലെനിക്കൊരു കുന്തോമറിയില്ല!!             

സ്തംഭനമന്താണ്? ചിന്തിച്ചു നിൽക്കവേ..,      

ചെമ്പരത്തിപ്പൂവ് ചാഞ്ചാടി നോക്കുന്നു.                

നൊമ്പരം ചാറുന്ന വർണ്ണവും തൂകി നീ-            

എന്തിനെൻ നെഞ്ചിലെ വേദന കൂട്ടുന്നു..?!         

ഭാഷണം ഉച്ചത്തിൽ കേൾക്കുന്നു വീഥിയിൽ,    

റിക്ഷയിൽ കൊടിപാറി പോകും വിളംബരം!      

ഭിക്ഷയ്ക്കായെൻമുന്നിൽവന്നൊ,രാളാനേരം

രോഷപ്രകടനമാണെന്നയാൾ ചൊല്ലി..!            

എന്താണ് രോഷത്തിൽ കാരണമെന്നോരോ-                

ചിന്തയിലാണ്ടു ഞാൻ നിന്നു കുറേ നേരം.           

പാത്രമനങ്ങുന്നയൊച്ച കേട്ടപ്പോഴോ,                                              

ഭാര്യയുണർന്ന കാര്യമറിഞ്ഞതും,                                                           

ചിന്തയുണർന്നതും, ചെക്കൻ മുറുത്തതും-                           

* കോളാമ്പി കൂടാതെയൊച്ച ഉണർന്നതും,              

ഒപ്പമലറി ഞാൻ രോഷം പകുത്തതും,                  

അഞ്ചു നിമിഷം യുദ്ധം നയിച്ചതും!!                                                          

@@@@@@@@@@@@

ഒരുചെറുപാത്രത്തിൽ ഇത്തിരി വെള്ളം ഞാൻ,            

വരണ്ടതൊണ്ട നനച്ചു കുടിച്ചീടവേ,    

തൊടിയിൽ തീക്കണ്ണുമായി നിൽക്കുന്നൊരാ-

ചെമ്പരത്തിപൂവ് ഞെട്ടറ്റു വീഴുന്നു..!!  

ചോരപ്പുഴയിലലച്ചു നീന്തിടുന്നു,            

ഒരു ജന്മശാപം അലിഞ്ഞു തീരും പോലെ!!                 

* കോളാമ്പി=ഉച്ചഭാഷിണി

സുനിൽരാജ്സത്യ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ