2021, ഏപ്രിൽ 7, ബുധനാഴ്‌ച

സ്വപ്നങ്ങൾ നിറഞ്ഞ തൂലിക


 


ചാറ്റൽമഴ, മണ്ണിൽ നീറി മരിക്കുന്ന-

കുംഭക്കൊടുംചൂട് വേവുന്ന, 

സന്ധ്യ പോൽ, 

നിന്നോർമ്മ പെയ്തുപോ,യെന്നിൽ 

പടരാതെ-                  

ഒട്ടുമേ തങ്ങാതെ മാഞ്ഞുപോയി! 


സാന്ധ്യഗസലുകൾ ചൊല്ലിയീസാഗര- 

നീല ഞൊറിത്തിര 

പ്രണയം നുരയ്ക്കവേ,                  

മണ്ണ് തുളച്ചുള്ളിൽ മാഞ്ഞുപോകും, 

ചെറു- 

ഞണ്ടുപോൽ 

ഞാനുമെന്നുള്ളിലേക്കാണ്ടുപോയ്..!


കനകമായാലും 

കനലിലുരുകുമെന്നേതോ- 

കടൽകിളി അറിവ് പാടി. 

കരളലിവില്ലാതെ 

കനകമണിഞ്ഞിട്ടു, കാര്യമെന്തെന്നെന്റെ 

മറുമൊഴിയും.

നാക്ക്, തളരാതെ വായിലുണ്ടെങ്കിലോ, 

വാക്കുകൾക്കാണോ നമുക്ക് പഞ്ഞം?! 

സ്മൃതികൾ തരംപോലെ 

അണിഞ്ഞു വരും 

ചിലർ-            

തത്ത്വവിചാരങ്ങൾ പങ്കുവയ്ക്കും!! 


ഉറവ വറ്റുന്നൊരെൻ ഹൃദയ ജലാശയം- 

നിറയുവാൻ നിന്റെ പ്രണയം വേണം.

കവിതേ,അതിനല്ലേ എന്നുടെ തൂലിക- 

കനവു നിറച്ചിങ്ങു കാത്തിരിപ്പൂ.

 -സുനിൽരാജ്സത്യ 

1 അഭിപ്രായം: