2021, മാർച്ച് 27, ശനിയാഴ്‌ച

ഉറവ



താൻപോരിമയുടെ 

പ്രത്യയശാസ്ത്രക്കറകൾ ഇളക്കി 

ഭാരതത്തിന്റെ ഭൂപടം 

തിളക്കം വരുത്തണം. 

ശോണഗന്ധമുള്ള 

അറവു ശാലകളിൽ നിന്നും, 

ആത്മീയാനുഭൂതിയുടെ 

അമ്പലങ്ങളിലേക്കു 

തീർത്ഥയാത്ര പോകണം! 

കൈയും, കത്തിയും 

തൊടാതെ, 

കമലങ്ങൾ വിരിയുന്ന 

തടാകത്തിൽ കുളിച്ചു 

ശുദ്ധമാകണം. 

ബിംബങ്ങൾ ഇല്ലാത്ത 

പ്രാർഥനകളുടെ നിഷ്ഫലതയിൽ 

ഭ്രമിച്ചവരെ- 

നേർവഴി നയിക്കണം. 

സംസ്കാരസാഗരങ്ങളിൽ

തീരങ്ങൾ 

കുളിരണിയണം; 

ഉറവകൾ ഉണരണം!!

 -സുനിൽരാജ്സത്യ 

ജനവിധി


 




മേഘങ്ങൾ ഇരമ്പുന്നു, 

നാഗങ്ങൾ ഇഴയുന്നു, 

ഘോരാട്ടഹാസങ്ങൾ- 

എങ്ങും മുഴങ്ങുന്നു! 


ഭീതിയാൽ മാനവൻ- 

മൗനം കുടിക്കുന്നു, 

ഭാരം ചുമക്കുവോർ-

കാൽ തളർന്നിരിക്കുന്നു! 


ശൂന്യം, വിമൂകം-

രാജപുരിക്കകം! 

രാജസിംഹാസനം- 

ഭദ്രമാം വിശ്രമം!! 


കൂപ്പിവന്നൂ, കൈകൾ- 

വാക്കിലോ തേൻ തൂവി, 

നോക്കിലെ പുണ്യവാൻ 

ചാക്കിലാക്കും!! 


ചാക്കിലായിപ്പോയാൽ  

നോക്കേണ്ട പിന്നഞ്ചു- 

കൊല്ലം, ശവം സമം- 

നിത്യനിദ്ര!!


-സുനിൽരാജ്സത്യ 


2021, മാർച്ച് 2, ചൊവ്വാഴ്ച

പൂർണ്ണത്രയീശൻ


 


✍🏽സുനിൽരാജ്സത്യ 


മാനവസംസ്കൃതിയെ രൂപപ്പെടുത്തുന്നതിൽ ക്ഷേത്രങ്ങൾ വഹിച്ച പങ്കിനെ കുറച്ചു കാണുന്നത് ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങളിൽ പെടുന്ന കാര്യമായിത്തീർന്നിരിക്കന്നു. 

ആ രാഷ്ട്രീയത്തെ മൗഢ്യചിന്താഗതികളായിട്ടാണ് വിശ്വാസികളും ആചാര സംരക്ഷകരും കരുതിപ്പോരുന്നത്. 

രാജഭരണം അസ്തമിച്ചെങ്കിലും, അവയുടെ തിരുശേഷിപ്പുകൾ ചെറുതായെങ്കിലും നിലനിൽക്കുന്ന ഒരു നഗരമാണ് തൃപ്പൂണിത്തുറ! 

ഭാരതത്തിലെ തന്നെ മഹാക്ഷേത്രങ്ങളിലൊന്ന്ഈമണ്ണിൽ ആയതിനാൽ മഹാപുണ്യവാന്മാരത്രേ ഈ ദേശക്കാർ!

ഒട്ടനവധി വലുതും ചെറുതുമായ ക്ഷേത്രങ്ങളെ കൊണ്ട് അനുഗ്രഹീതമായ ഇവിടം ''ക്ഷേത്രനഗരി'' എന്ന പേരിൽ കൂടി അറിയപ്പെടുന്നു. 

ഒരു സാധു ബ്രാഹ്മണന്റെ ഉണ്ണികളുടെ ജീവൻ രക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രാണത്യാഗത്തിനൊരുങ്ങിയ പാർത്ഥനെ, ഭഗവാൻ ശ്രീകൃഷ്ണൻ വൈകുണ്ഠ നാഥന്റെയരികിൽ കൊണ്ടുവരികയും, അനന്ത സിംഹാസനത്തിൽ ശ്രീയോടും ഭൂമിയോടുമൊപ്പം ബ്രാഹ്മണ സന്തതികളെ പരിലാളിച്ചു കൊണ്ടിരിക്കുന്ന കാഴ്ച കണ്ടു പാർത്ഥൻ അത്ഭുതസ്തബ്ധനാവുകയും ചെയ്തു.

ബ്രാഹ്മണ കുട്ടികളെ, പാർത്ഥനെ തിരിച്ചേൽപ്പിച്ച ശേഷം, ഏതു രൂപത്തിൽ ആണോ വൈകുണ്ഠേശൻ ഇരുന്നിരുന്നത് അതേ രൂപത്തിൽ തന്റെ അഞ്ജന വിഗ്രഹം ഉണ്ടാക്കുകയും  കൃഷ്ണാർജുന്മാരെ ഏൽപ്പിക്കുകയും ചെയ്തു. 

ആ വിഗ്രഹം ശ്രീകൃഷ്ണന്റെ സാന്നിധ്യത്തിൽ പൂർണ്ണാ നദീതീരത്തുള്ള ഈ പുണ്യഭൂമിയിൽ അർജ്ജുനനൻ പ്രതിഷ്ഠിക്കുകയും ചെയ്തതായാണ്, പൂർണ്ണത്രയീശ ക്ഷേത്രൈതിഹ്യം. 

ഇത്, കലിയുഗം തുടങ്ങി 51ാം ദിവസമായിരുന്നുവത്രേ.

അനന്തഫണക്കുടക്കീഴിൽ, അനന്താസനത്തിൽ  പാലാഴി മദ്ധ്യത്തിൽ ഇരുവശങ്ങളിലും ഭൂമിയും, ലക്ഷ്മീദേവിയോടുമൊപ്പം ശ്രീലകത്ത് വാഴുന്നതായാണ് ഇവിടുത്തെ സങ്കല്പം. 

കൊച്ചി രാജകുടുംബത്തിന്റെ കീഴിലുണ്ടായിരുന്ന ഈ ക്ഷേത്രം കൊച്ചി ദേവസ്വം ബോർഡാണ് ഭരിക്കുന്നത്. 

ക്ഷേത്രചൈതന്യ വർധനയ്ക്ക് 5 പ്രധാന കാര്യങ്ങളാണ് പറയുന്നത്. 'ആചാര്യനിഷ്ഠ'കളാണ് പരമപ്രധാനം. 

അതുകഴിഞ്ഞാൽ 'വേദോപാസന'. 'നിയമം', 'ഉത്സവം', 'അന്നദാനം', ഇവയാണ് മറ്റു മൂന്നു കാര്യങ്ങൾ.

 ഈ അഞ്ചു കാര്യങ്ങളും ഈ ക്ഷേത്രത്തെ സംബന്ധിച്ച് അതിഗംഭീരമായി നടന്നുവരുന്നു. 

ഉത്സവ പെരുമയുടെ കാര്യത്തിലും പൂർണത്രയീശ ക്ഷേത്രം ഉയർന്നുതന്നെ നിൽക്കുന്നു.  

ബഹു കേമന്മാരായ  കലാകാരന്മാരെ അണിനിരത്തി കൊണ്ട്, ക്ഷേത്രകലകൾക്ക് തന്നെ  പ്രാധാന്യം നൽകിയുള്ള 

പരിപാടികളാണെല്ലാംതന്നെ.

പഞ്ചവാദ്യവും തായമ്പകയും അരങ്ങേറുന്ന നടപ്പുരയിലും, ആനക്കൊട്ടിലിലും തിങ്ങിനിറയുന്ന മേളഭ്രാന്തന്മാരുടെ ആവേശം കണ്ടറിയേണ്ടതൊന്നു തന്നെയാണ്. 

ഉത്സവത്തിന് 15 ആനകൾ 15 പഞ്ചാരികൾ ഉന്നതനിലവാരമുള്ള കഥകളിയും സംഗീതക്കച്ചേരിയും...ഓട്ടൻതുള്ളൽ...ഇങ്ങനെ നിരവധി...!!

ഈ ക്ഷേത്രപ്പെരുമ വർണ്ണിക്കാൻ, ഈയുള്ളവന്റെ തൂലികയ്ക്ക് പ്രാപ്തിപോരാതെവരും.  

ഈ തിരുനടയണഞ്ഞ്,തൊഴുതുനേടുന്ന സംതൃപ്തിയോ, പുണ്യമോ കേവലനാമെന്റെ ലിഖിതത്തിനു പകരാനാവില്ല, സത്യം.!

സാംസ്കാരിക പൈതൃകനഗരമെന്ന് വിശേഷിപ്പിക്കാവുന്ന തൃപ്പൂണിത്തുറയിൽ, RLV കോളേജ്, സംസ്കൃതകോളേജ്, ആയുർവ്വേദകോളേജ്, ഹിൽപാലസ് ചരിത്രമ്യൂസിയം, ഓയിൽ റിഫൈനറി....കൂടാതെ, കഥകളിക്ലബ്ബ്, സംഗീതസഭ, കൂടിയാട്ടകേന്ദ്രം...ഇവയുടെ പ്രവർത്തനങ്ങളും സജീവമാണ്.

കൊച്ചിമെട്രോയുടെ വരവ് തൃപ്പൂണിത്തുറ തൊട്ടസ്ഥിതിക്ക്, ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഈ ക്ഷേത്രത്തിന് കഴിഞ്ഞേക്കും.

2021, ഫെബ്രുവരി 15, തിങ്കളാഴ്‌ച

ഭാര്യ



നിന്റെ വിരലുകൾ- 

അവളുടെ ഉടലിലുരയണം. 

നിന്റെ വാക്കുകൾ അവളുടെ 

കാതിലൊഴുകണം.

നിന്റെ ആലിംഗനത്തിൽ അവളുടെ 

മാറിടം ചുരത്തണം !!


നീയൊരു ഗുമസ്തനാവാം. 

തുരുമ്പിച്ച ടൈപ്പ്റൈറ്ററുകളുടെ 

ഘർഷണമുള്ള അക്ഷരക്കട്ടകൾ 

അമർത്തിവിടുന്ന വിരലുകളാലെ, 

അവളിൽ അനുഭൂതി പകരുക.

വീട്ടിൽ, 

നിന്റെ കരങ്ങളും നോട്ടങ്ങളും വാക്കുകളും തരളമായിരിക്കട്ടെ!! 


നീയൊരു ഡ്രൈവറാകാം നിന്റെ ജോലിയുടെ ആയാസത്തിൽ ക്ഷീണിച്ചു തളരാം! 

പക്ഷേ നിന്നെ കാത്തിരിക്കുന്ന, 

നിനക്കറിയാത്ത, 

നിനക്ക് വേണ്ടിയുള്ള ജോലിചെയ്യുന്ന- 

അവളെ കരതലംനീട്ടി പുണരുക. 

ഒരു നല്ല വാക്ക് കാതിൽ തിരുകുക..! 


നീയൊരു കൂലിപ്പണിക്കാരൻ ആവാം നിത്യവേതനത്തിന് അധ്വാനിച്ചവൻ. 

വേർപ്പുറഞ്ഞ്, മൺപറ്റിയിരിക്കാം... പക്ഷേ, ആ വേർപ്പിൻ ചൂരിൽ

മുഖം ചേർത്തിരിക്കാൻ കൊതിക്കുന്നവളാണ് വീട്ടിൽ! 

നീ കുടിച്ച കള്ളിൻമണം ചേർത്ത്-

ഒരുമ്മ നൽകിയാൽ മതിയവൾക്ക് !! 

സ്വർണ്ണവും, തേനും കൊതിക്കാത്തവൾ !! 


നീയൊരു കവിയാണല്ലേ..

വികാരങ്ങളെ ചിലമ്പണിയിക്കുന്നവൻ...?

നിന്റെ തൂലികയിൽ തുളുമ്പുന്ന പ്രണയവും,മോഹവും

അവൾക്കു നീ നൽകുമെന്നറിയാം.

നിനക്കല്ലാതെ മറ്റാർക്കതിന് കഴിയും?! അതും മറ്റൊരാൾ പറയാതെ...! 

എങ്കിലും പറയട്ടെ, 

അവൾ കാത്തിരിക്കുന്നുണ്ട് 

ഒരു നല്ല വാക്ക്, ഒരു നല്ല നോക്ക്,

ഒരുകൊച്ചാലിംഗനം... 

മാത്രം മതി!!

-സുനിൽരാജ്സത്യ 

2021, ഫെബ്രുവരി 2, ചൊവ്വാഴ്ച

അവാർഡിലെ അലോസരങ്ങൾ..!!

 


 ''സമ്മാനിക്കു''ക അല്ലെങ്കിൽ ''നൽകു''ക എന്നതിന്റെ അർത്ഥം മറന്നു പോയവരാണോ, സാംസ്കാരിക കേരളത്തിന്റെ നായകസ്ഥാനത്തുള്ളവർ?! 


നിരത്തിവച്ച ഫലകങ്ങളും പേരെഴുതിവച്ച പണക്കിഴികളും ഏന്തിവന്നെടുത്തു കൊണ്ടു പോകുന്നത് കണ്ടാൽ പണ്ടുകാലത്തെ വരേണ്യരുടെ തറവാട്ടുമുറ്റത്ത് വന്ന് ദാനം വാങ്ങുന്ന ''അടിയാളു''ടെ അവസ്ഥയാണ് ഓർമ്മവരുന്നത്!! 


(ജന്മിത്തത്തിനെതിരെ നാഴികയ്ക്കു നാൽപ്പതുവട്ടം മുദ്രാവാക്യം ജപിക്കുന്നവരുടെ ഭരണകാലം കൂടിയാണിതെന്ന് മറന്നൂടാ..!!)


ഒരുവന്റെ സർഗ്ഗ പ്രതിഭയാണ്, അവനംഗീകരിക്കപ്പെടാൻ കാരണം! 

എന്നാൽ നമ്മുടെ നാടിനെ സംബന്ധിച്ച് ചില രാഷ്ട്രീയക്കാരുടെ പാർശ്വവർത്തികളെ തിരഞ്ഞെടുക്കുന്ന ചടങ്ങാണ് അവർക്കുള്ള അംഗീകാരമായി കല്പിക്കപ്പെട്ടിട്ടുള്ളത്. 


കുത്തകകളെ പരിപോഷിപ്പിക്കാനും അതിലൂടെ പാവപ്പെട്ടവന്റെ പോക്കറ്റടിക്കാനും സർക്കാർ സംവിധാനം ഒരുക്കിയിട്ടാണ് ഈ ''തൊട്ടുകൂടായ്മ'' കാണിക്കുന്നത് എന്നോർക്കുമ്പോൾ അറപ്പ് തോന്നുന്നു!! 


യഥേഷ്ടം മദ്യശാലകളും സിനിമാ തീയേറ്ററുകളും തുറന്നു കൊടുത്ത ശേഷം പൊതുവേദികളിൽ വിളിച്ചുവരുത്തിയ കലാ പ്രവർത്തകരെ തീണ്ടാപ്പാടകലെ നിർത്തി മോഷ്ടാക്കളായി അവതരിപ്പിച്ച രീതി ഒട്ടുംതന്നെ നീതീകരിക്കാൻ ആവുന്നതല്ല! 


കേരളത്തിന്റെ സാംസ്കാരിക തലങ്ങളിലും ''ധാർഷ്ട്യ''ത്തിന്റെ തീപ്പൊരി പറക്കുന്നതിന്റെ സൂചനയായി സംസ്ഥാന സിനിമാ അവാർഡ് ദാനത്തെ കാണേണ്ടിയിരിക്കുന്നു..!


-സുനിൽരാജ്സത്യ 



കണ്ണീരുപ്പ്


 

കണ്ണീർ തുടയ്ക്കുക പ്രിയസഖീ നീ... 

കരളുരുകുന്ന വേദനകൾ- 

മറവിയുടെ കയങ്ങളിലെറിയുക. 

ജീവിത പാതകൾ ബഹുദൂരം 

മുന്നിലുണ്ടതിലേറെ സഞ്ചാരം ചെയ്ക വേണം!! 


കവിളുകൾ, നീർച്ചാലായി മാറ്റിടൊല്ലേ...

കുടുംബവിളക്കിൻ തിരിയിതല്ലേ..?!

ഗദ്ഗദം തൂവി മൊഴിഞ്ഞിടല്ലേ... 

കവിതകൾ പാടി തരേണ്ടതല്ലേ...!? 


പിരിഞ്ഞതല്ലല്ലൊ നാം, രണ്ടു ദിക്കിലേക്കും- 

ചരിഞ്ഞു നിൽക്കുന്ന മരങ്ങൾ മാത്രം! 

പ്രണയകാറ്റോർമ്മയിൽ വീശിടുമ്പോൾ- 

ശിഖരത്താൽ കെട്ടിപ്പുണർന്നിടുവോർ..! 


കൊടുംവെയിൽ വന്നാലും, 

പ്രളയം പടർന്നാലും,

കടപുഴകാതെ നാം നിന്നു പോകും !! 

നമ്മിൽ വസന്തം വിടർത്തും ചിനപ്പുകൾ- 

ഹരിത പ്രണയത്തിൻ ലാസ്യഭാവം!! 


ഒരു മഴ തോരാതെ പെയ്യുന്ന രാക്കാലം- 

തളരാതെ നിന്നിൽ പടർന്നിറങ്ങും. 

ഇന്നു നീ വാർത്തൊരാ കണ്ണീർ ലവണങ്ങൾ 

എന്നധരത്താൽ കവർന്നെടുക്കും!! 


അതുവരെ പ്രിയസഖീ കരയാതിരിക്കുക.., 

കണ്ണീർ തുടയ്ക്കുക...,                  

കരളുരുകുന്ന വേദനകൾ മറവിയുടെ 

കയങ്ങളിലേക്കെറിയുക...!

 സുനിൽരാജ്സത്യ 

2021, ജനുവരി 31, ഞായറാഴ്‌ച

സമുദ്രത്തിലേക്ക്


 



ആഴമില്ലാത്തൊരു ജലപ്രവാഹം. 

വെറുമൊരു കൈത്തോട്.                      

മാർഗ്ഗ തടസ്സങ്ങൾ ഭേദിക്കാനാകാതെ 

തടഞ്ഞും, തളർന്നും പതുങ്ങിപ്പരന്നും 

ചുഴിയില്ലാതെ നുരയില്ലാതെ 

ഓരങ്ങളിലെ ചെറു മുളകൾക്കും

പറന്നു തളർന്ന കിളികൾക്കും 

അന്നം തേടുന്ന ചെറു മൃഗങ്ങൾക്കും 

കുടിനീരു നൽകി... ആരുമറിയാതെ 

മെല്ലെ, ഒഴുകാതെയൊഴുകുന്നു...!! 

സമുദ്രത്തിൽ എത്താൻ ഇനിയുമിനിയും 

ദൂരങ്ങൾ ബാക്കി...!!

ഒഴുകണം തളരാതെ...

-സുനിൽരാജ്സത്യ